തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടിൽ സംസ്ഥാനത്തുടനീളം ശക്തമായി തുടരുന്നു. ജൂൺ 27-ന് നടന്ന പരിശോധനകളിൽ 779 കേസുകൾ രജിസ്റ്റർ ചെയ്തു. 806 പ്രതികൾ അറസ്റ്റിലായി.
പരിശോധനകളിൽ 332.2106 ഗ്രാം എം.ഡി.എം.എയും 8.532 കിലോഗ്രാ കഞ്ചാവും പിടിച്ചെടുത്തു. കൂടാതെ ഇടത്തരം അളവിലുള്ള ലഹരിയുമായി ബന്ധപ്പെട്ട 12 കേസുകളും, വാണിജ്യ അളവിലുള്ള ലഹരിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളും കണ്ടെത്തി. പുകയില നിയന്ത്രണ നിയമപ്രകാരം (COTPA) 479 കേസുകളും രജിസ്റ്റർ ചെയ്തു.
ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ജൂൺ 25, 26 തീയതികളിലായി 3,986 ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ 3,051 പരിപാടികൾ സ്കൂളുകളിലും, 315 പരിപാടികൾ കോളേജുകളിലും നടന്നു.
ക്യാമ്പസുകൾക്ക് പുറത്തായി 393 പരിപാടികൾ റസിഡന്റ്സ് അസോസിയേഷനുകൾ, സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയ സംഘടനകളിലൂടെ, 52 പരിപാടികൾ മതസംഘടനകളുടെ സഹകരണത്തോടെയും, 94 പരിപാടികൾ രാഷ്ട്രീയ, യുവജന സംഘടനകളുടെ നേതൃത്വത്തിലും, 78 പരിപാടികൾ സർക്കാർ ഓഫീസുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയും സംഘടിപ്പിച്ചു.
ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ ബോധവത്കരണ പരിപാടികൾ പാലക്കാട് ജില്ലയിലാണ് നടന്നത്. 625 പരിപാടികൾ. തിരുവനന്തപുരം റൂറൽ (473), കോട്ടയം (308), പത്തനംതിട്ട (280), തൃശൂർ സിറ്റി (262), കോഴിക്കോട് സിറ്റി (248) എന്നീ ജില്ലകളും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
ലഹരി മാഫിയക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാമൂഹിക, സാംസ്കാരിക, മത, യുവജന സംഘടനകളെയും പങ്കാളികളാക്കി ലഹരിവിരുദ്ധ ബോധവത്കരണം ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യം. പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും സംസ്ഥാനത്തുടനീളം കൂടുതൽ ശക്തമായി തുടരുമെന്ന് കേരള പോലീസ് അറിയിച്ചു.


