കൊച്ചി: ലഹരിയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ഒരുമാസമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടി’ന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ. ജനകീയ ബോധവൽക്കരണ ക്യാമ്പയിനായ ‘തൂഫാൻ ജാഗരൺ’ പെരുമ്പാവൂരിൽ ജൂലൈ മൂന്ന് വെള്ളിയാഴ്ച ആരംഭിക്കും.
അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിപണനം വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് പെരുമ്പാവൂരിലെ ജനകീയ ചെറുത്തു നിൽപ്പുകൾക്ക് പിന്തുണ നൽകുന്നതിനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തുന്നത്.
പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ ബഹുജന റാലി രമേശ് ചെന്നിത്തല നയിക്കും. തുടർന്ന് നഗര മധ്യത്തിൽ തൂഫാൻ പതാക ഉയർത്തും. ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മുഖാമുഖത്തിൽ വ്യാപാരി- വ്യവസായികൾ, സാമുദായിക, സാമൂഹിക നേതാക്കൾ, ലഹരി വിരുദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവരുമായി മുഖാമുഖം. തുടർന്ന് വൈകിട്ട് അഞ്ചിന് ഭായ് കോളനി എന്നറിയപ്പെടുന്ന കണ്ടന്തറയിൽ മന്ത്രി എത്തി തദ്ദേശ വാസികളോടും അതിഥി തൊഴിലാളികളോടും കൂടിക്കാഴ്ച നടത്തും. അതിഥി തൊഴിലാളികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കും
ബെന്നി ബെഹ്നാൻ എം.പി., എംഎൽഎമാരായ മനോജ് മൂത്തേടൻ, വി.പി. സജീന്ദ്രൻ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർപേഴ്സൺ സംഗീത കെ.എൻ., സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ‘തൂഫാൻ’ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ ഐ.പി.എസ്., എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര ഐ.പി.എസ്., ആലുവ റൂറൽ എസ്.പി. സുദർശൻ ഐ.പി.എസ്., പെരുമ്പാവൂർ എ.സി.പി. ഹാർദ്ദിക് മീണ ഐ.പി.എസ്. തുടങ്ങിയവർ തൂഫാൻ ജാഗരണിൽ പങ്കെടുക്കും.
പെരുമ്പാവൂരിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ജനശ്രദ്ധയിലെത്തിച്ച റസൽ സി.എ, സഹലബത്ത് എം.എസ്. എന്നീ ഇൻഫ്ലുവൻമാർ ഉൾപ്പെടെയുള്ളവർക്കും ആഭ്യന്തര മന്ത്രി ‘തൂഫാൻ വാറിയർ’ ബാഡ്ജ് നൽകും.

