ലഹരിക്കെതിരായ പോരാട്ടത്തിൽ സ്ത്രീശക്തി നിർണായകം; അമ്മമാരാണ് യഥാർത്ഥ തൂഫാൻ വാറിയർമാർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Kerala

ലഹരിക്കെതിരായ പോരാട്ടത്തിൽ സ്ത്രീശക്തി നിർണായകം; അമ്മമാരാണ് യഥാർത്ഥ തൂഫാൻ വാറിയർമാർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 

 

കൊല്ലം: പൊലീസിന്റെ കയ്യിൽ ആധുനിക സംവിധാനങ്ങൾ പലതുമുണ്ടെങ്കിലും കുട്ടികൾ വഴിതെറ്റുന്നത് കണ്ടുപിടിക്കാനുള്ള പവർഫുൾ നെറ്റ്‌വർക്ക് അമ്മമാരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മക്കളുടെ ഭാവമാറ്റം കണ്ടാൽ സ്കാൻ ചെയ്ത് അത് കണ്ടുപിടിക്കാൻ ഒരു പോലീസിനും സാധിക്കില്ല. അത് ഒരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ടുതന്നെ ലഹരിക്ക് എതിരായ പോരാട്ടത്തിൽ അമ്മമാരാണ് യഥാർത്ഥ “തൂഫാൻ വാറിയേഴ്സ്” എന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘ജ്വാല 2026 – വനിതാ സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരി ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല നശിപ്പിക്കുന്നത്, അത് ചിന്താശേഷികളെയും കഴിവുകളെയും നശിപ്പിക്കും. സമൂഹത്തിൽ നമ്മൾ കാണുന്ന പല അക്രമങ്ങളും ലഹരിയിൽ നിന്ന് ഉണ്ടാവുന്നതാണ്. അതിനാൽ ലഹരിക്കെതിരായി നമുക്ക് ഒരുമിച്ച് പോരാടാം. ലഹരി ഗുരുതര സാമൂഹിക വിപത്താണെന്ന് മന്ത്രി പറഞ്ഞു.

ലഹരി ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന ഗുരുതരമായ സാമൂഹിക ഭീഷണിയാണെന്നും, അതിനെ ചെറുക്കാൻ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നേറ്റങ്ങൾ ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ മുക്കിലും മൂലയിലും, മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഏറ്റെടുത്ത മറ്റൊരു സർക്കാർ പരിപാടിയില്ലെന്ന് നിസ്സംശയം പറയാനാകുമെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ അഭിമാനമായി, അവരുടെ സുരക്ഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ വൻവിജയമായി മാറിയിരിക്കുകയാണെന്നും അവർ പറഞ്ഞു.

മന്ത്രി രമേശ് ചെന്നിത്തലയുടെ പൊതുജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ദൗത്യങ്ങളിലൊന്നാണ് ലഹരിവിരുദ്ധ പ്രവർത്തനമെന്നും, മന്ത്രിയാകുന്നതിന് മുമ്പ് മുതൽ അദ്ദേഹം ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്‌ പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ അദ്ദേഹം ചൊല്ലി കൊടുത്തു.

ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ സ്വന്തം കുടുംബത്തിലേത് എന്ന നിലയിൽ ഉൾക്കൊണ്ട് ഏറ്റവും ആത്മാർത്ഥതയോടെ നിർവഹിക്കുന്ന ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നതായി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായുള്ള ഔദ്യോഗിക പോസ്റ്റർ പ്രകാശനം സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ് നടത്തി.

പരിപാടിക്ക് മുന്നോടിയായി വൈകിട്ട് 4.00 മണിയോടെ എസ്.എൻ. കോളേജ് കവാടത്തിൽ നിന്ന് കൊല്ലം കോർപ്പറേഷൻ ടൗൺ ഹാളിലേക്ക് വനിതകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടന്നു. ജ്വാല 2026നായി തയ്യാറാക്കിയ മ്യൂസിക് ആൽബം, എ.ഐ. വീഡിയോ, ഓപ്പറേഷൻ തൂഫാൻ പ്രചാരണ വീഡിയോ എന്നിവ പ്രദർശിപ്പിച്ചു.

ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന് മാതൃകയാകുന്ന വനിതകളെ ആദരിച്ച് ‘തൂഫാൻ വാറിയർ’ ബാഡ്ജ് വിതരണം നടത്തി. വിവിധ മേഖലകളിൽ ശ്രദ്ധേയ സേവനം അനുഷ്ഠിച്ച വനിതകൾക്കും കൊല്ലം എസ് പി ടി.ആർ. രാജേഷ്, കൊല്ലം എസിപി – ഡിസിആർ ബി എ. അനന്തലാൽ, ജ്വാല 2026 ക്യാമ്പയിന്റെ അണിയറ പ്രവർത്തകർ എന്നിവർക്കും ബാഡ്ജുകൾ സമ്മാനിച്ചു.

അഡ്വ. വിഷ്ണു മോഹൻ MLA, മേയർ എ.കെ. ഹാഫിസ്, ജില്ലാ കളക്ടർ ആനി ജൂലാ തോമസ് ഐ.എ.എസ്, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം. ഐ.പി.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

07/07/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav