തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഇന്നലെ രാവിലെ വഴുതക്കാടുള്ള ആഭ്യന്തര മന്ത്രിയുടെ വസതിയിലാണ് കടകംപള്ളി സുരേന്ദ്രൻ ഹെൽമറ്റ് ഇല്ലാതെ സ്വന്തമായി സ്കൂട്ടർ ഓടിച്ചെത്തിയത്. മന്ത്രിയെ കണ്ടശേഷം അദ്ദേഹം മടങ്ങിയതും ഹെൽമറ്റ് ധരിക്കാതെയാണ്. മാധ്യമപ്രവർത്തകരും പൊലീസും ഈ നിയമലംഘനത്തിന് സാക്ഷികളാണെന്ന് പരാതിയിൽ പറയുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസോ ഗതാഗത വകുപ്പോ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയോ പിഴ ചുമത്തുകയോ ചെയ്തിട്ടില്ല.
ആഭ്യന്തര മന്ത്രിയുടെ വീടിന് മുന്നിലുള്ള പൊലീസുകാരെ വിലവയ്ക്കാതെയുള്ള ഈ നിയമലംഘനം ഒരു പൊതുപ്രവർത്തകന് യോജിച്ചതല്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇരുചക്ര വാഹനം ഓടിക്കാൻ അദ്ദേഹത്തിന് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

