
ഇടുക്കി അടിമാലിയിൽ അതിശക്തമായ മഴയെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറുകയും ലക്ഷം വീട് ഭാഗത്ത് ദേശീയപാതയിൽ മണ്ണിടിയുകയും ചെയ്തു. വെള്ളക്കെട്ടിനെ തുടർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി.
അടിമാലിയിൽ ഉച്ചയ്ക്ക് ശേഷം പെട്ടെന്നുണ്ടായ കനത്ത മഴയിൽ റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. ചാറ്റുപാറ സബ്സ്റ്റേഷൻ പടിയിലും ലൈബ്രറി റോഡിലും പക്കായപ്പടി റോഡ്, ബസ്റ്റാന്റ് ജംഗ്ഷനിലും വെള്ളം കയറി. സാധനങ്ങൾ നശിച്ചതുവഴി വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. ഇതിന് പുറമെ ലക്ഷം വീട് ഭാഗത്ത് ദേശീയപാതയിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ ഈ വഴിയുള്ള വാഹനഗതാഗതം പ്രതിസന്ധിയിലായി. റോഡിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്
നേര്യമംഗലം വനമേഖലയിലും ഇടവേളകളില്ലാതെ അതിശക്തമായ മഴ തുടരുകയാണ്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാലും, റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ടുള്ളതിനാലും ഈ വഴിയുള്ള യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാത്രിയാത്രകളും അത്യാവശ്യമല്ലാത്ത മറ്റ് യാത്രകളും പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 5 ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം എന്നാണ് നിർദേശം.


