
#മന്ത്രിമാരായ ഒ. ജെ ജനീഷും കെ. മുരളീധരനും ഷൂട്ടിംഗ് റേഞ്ച് സന്ദർശിച്ചു#
വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ ഷൂട്ടിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടെ ലൈസൻസ് പുതുക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ കായിക യുവജനകാര്യ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർദ്ദേശം നൽകി. ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രിയും സ്ഥലം എൽ എൽ എയും കൂടിയായ കെ. മുരളീധരനൊപ്പം ഷൂട്ടിംഗ് റേഞ്ച് സന്ദർശിച്ച മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് കായികവകുപ്പ് ഡയറക്ടർ റിജിലിന് നിർദ്ദേശം നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് മന്ത്രി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഷൂട്ടിംഗ് റേഞ്ചിന്റെ പരിപാലനത്തിലെ പോരായ്മകൾ മന്ത്രി കെ.മുരളീധരൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു സന്ദർശനം.
ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട അഞ്ച് ഷൂട്ടിംഗ് റേഞ്ച്കളിൽ ഒന്നായ വട്ടിയൂർക്കാവിൽ കഴിഞ്ഞ ആറു വർഷമായി ഒരു ടൂർണമെന്റും നടന്നിരുന്നില്ല. ഷൂട്ടിംഗ് റേഞ്ചിന്റെ അറ്റകുറ്റപ്പണികൾ നടത്താനും മന്ത്രി നിർദ്ദേശം നൽകി. ഷൂട്ടിംഗ് റേഞ്ചിന്റെ പ്രതിമാസ പരിശീലന ചെലവ്, ആവശ്യമായ ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ചു റിപ്പോർട്ട് നല്കാൻ സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനിയറോട് മന്ത്രി ആവശ്യപ്പെട്ടു.
2015ൽ 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായാണ് വട്ടിയൂർക്കാവിൽ ഷൂട്ടിംഗ് റേഞ്ച് സ്ഥാപിച്ചത്. ഷൂട്ടിംഗ് റേഞ്ചിന്റെ പ്രതാപം വീണ്ടെടുത്ത് അന്തരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുമെന്നും നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ശേഷിയുള്ള വട്ടിയൂർക്കാവിലെ ഷൂട്ടിംഗ് റേഞ്ചിനെ പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്രമായ പദ്ധതി കായികവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.


